കുമളി: ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുമളി അണക്കരയിലെ തമിഴ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് മർദനമേറ്റതായി പരാതി ഉയർന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
അധ്യാപകനെ വിദ്യാർഥി കളിയാക്കിയെന്ന് സഹപാഠി ചെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മർദനമെന്നാണ് പരാതി. വടി ഒടിയുന്നതുവരെ അധ്യാപകൻ തന്നെ അടിച്ചെന്നും മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടിയെന്നും കുട്ടി വെളിപ്പെടുത്തി. പരിക്കേറ്റ വിദ്യാർഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് വീട്ടുകാർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ പരിക്കുകൾ കണ്ട ഡോക്ടർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ കുട്ടി പറയുന്ന രീതിയിലുള്ള ക്രൂരമർദനം നടന്നിട്ടില്ലെന്നാണ് അധ്യാപകന്റെ വിശദീകരണം. ക്ലാസിൽ ഓടിനടന്ന കുട്ടിയോട് അടങ്ങിയിരിക്കാനും പുസ്തകം വായിക്കാനും ആവശ്യപ്പെട്ടപ്പോൾ കുട്ടി പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് ചൂരലു കൊണ്ട് അടിച്ചെന്നും അധ്യാപകൻ പറഞ്ഞു.